എസ്.എസ്.എൽ.സി. പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.69%
71831 പേർക്ക്ഫുൾ എ പ്ലസ്
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്. 99.69ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 0.01 ശതമാനം കുറവാണ്.
4,25,563 പേർ ഉന്നത പഠനത്തിന് അർഹത നേടി. 71831 പേർ ഫുൾ എ പ്ലസ് നേടി. കഴിഞ്ഞ വർഷത്തേക്കാൾ 3227 ഫുൾ എ പ്ലസ് വർദ്ധിച്ചു. കഴിഞ്ഞ വർഷം 68,804 പേരായിരുന്നു ഫുൾ എ പ്ലസ് നേടിയത്. വിജയശതമാനം ഉയർന്ന ജില്ല കോട്ടയവും (99.92 %) കുറഞ്ഞ ജില്ല തിരുവനന്തപുരവും (99.08%) ആണ്. വിജയ ശതമാനം ഉയർന്ന വിദ്യാഭ്യാസ ജില്ല പാല (100%)യും വിജയശതമാനം കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങ(99%)ലുമാണ്. ഫുൾ എ പ്ലസ് കൂടുതലുള്ള ജില്ല മലപ്പുറമാണ്. 4934 പേരാണ് ജില്ലയിൽ നിന്ന് എ പ്ലസ് നേടിയത്. കഴിഞ്ഞവർഷം 4856 വിദ്യാർത്ഥികളാണ് മലപ്പുറത്ത് നിന്ന് ഫുൾ എ പ്ലസ് നേടിയത്.
കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ സ്കൂൾ പി.കെ.എം.എം. എച്ച്.എസ്.എസ്. എടരിക്കോടാണ്. 2085കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതിയത്. 892 ഗവ. സ്കൂളുകളും 1139 എയ്ഡഡ് സ്കൂളുകളും, 443 അൺ എയ്ഡഡ് സ്കൂളുകളും നൂറ് ശതമാനം വിജയം നേടി. 100 ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തിൽ കുറവുണ്ടായതായി മന്ത്രി പറഞ്ഞു.