ഇനി പേരാമ്പ്രയുടെ ദിനങ്ങൾ കലയുടെ കാൽ ചിലമ്പിനൊപ്പം
കോഴിക്കോട് ജില്ലാ കലോത്സവത്തിന് തുടക്കമായി
പേരാമ്പ്ര: പേരാമ്പ്രയുടെ ദിനങ്ങൾ ഇനി കലയുടെ കാൽചിലമ്പിനൊപ്പം. കോഴിക്കോട് ജില്ലാ കലോത്സവത്തിന് തിരി തെളിഞ്ഞു. പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ ഡി.ഡി. മനോജ് കുമാർ സ്വാഗതം പറഞ്ഞു. പേരാമ്പ്ര എം.എൽ.എ. ടി.പി. രാമകൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന നിയമസഭാ സ്പീക്കർ അഡ്വ: എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു.
ഗാന്ധിയൻ ആദർശങ്ങളെ പാഠപുസ്തകത്തിൽ നിന്നും അപ്രത്യക്ഷമാകുമ്പോൾ ജില്ലാ കലോത്സവത്തിലെ പത്തൊൻപത് വേദിക്കും ഗാന്ധിജിയുമായി ബന്ധപ്പെട്ട് പേരിട്ടത് വളരെയധികം ശ്രദ്ധ യാകർഷിക്കപ്പെടുന്നു. ഗാന്ധിയൻ ആദർശം വേണ്ട, കണ്ണട മതിയെന്ന ചിന്തയിലേക്കാണ് നമ്മുടെ സമൂഹം പോയിക്കൊണ്ടിരിക്കുന്നത്. ജാതിയുടേയും മതത്തിൻ്റേയും വംസത്തിൻ്റെയും പേരിൽ ജനങ്ങളെ കലഹിപ്പിക്കാൻ ഒരു കൂട്ടർ ശ്രമം നടത്തുകയാണ്. ഗാന്ധിജി മുന്നോട്ട് വെച്ച സഹിഷ്ണുതയും ആദർശവും കലയിലൂടെ നമുക്ക് നേടിയെടുക്കാൻ കഴിയണം. മൗലാനാ അബ്ദുൽ കലാം ആസാദിനെ പോലും പാഠപുസ്തകങ്ങളിൽ നിന്നും മാറ്റുന്ന രീതിയാണ് ഇക്കൂട്ടർ നടത്തിക്കൊണ്ടിരിക്കുന്നത്. മുഗളന്മാരുടെ ചരിത്രം പഠിപ്പിക്കേണ്ട എന്നും അവർ വർഗീയത ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണെന്നും ജനങ്ങളെ ഭിന്നിപ്പിക്കാൻ വേണ്ടി ശ്രമിക്കുന്നവർ പറയുന്നു. കലാകാരന്മാർ മതനിരപേക്ഷതയ്ക്ക് പ്രാധാന്യം കൊടുക്കുന്നവരാണ്. ഇത്തരം ഒരു അവസ്ഥയിൽ വിദ്യാർത്ഥി സമൂഹത്തിന് വളരെ വലിയ പങ്കാണ് വഹിക്കാനുള്ളത്. മാലിന്യ സംസ്കരണത്തിൻ്റെ അംബാസിഡർമാരായും കുട്ടികൾ മാറണമെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു. കുട്ടികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ രണ്ടാം രക്ഷിതാക്കളായ അധ്യാപകർ സജീവമായി രംഗത്ത് വരണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ എ.എൻ. ഷംസീർ ചൂണ്ടിക്കാട്ടി.
കോഴിക്കോട് ജില്ലയിലെ സംഗീത അധ്യാപകരുടെ സ്വാഗത ഗാനത്തോടെയാണ് ഉദ്ഘാടന പരിപാടി ആരംഭിച്ചത്. ലോഗോ ഉപഹാര സമർപ്പണം ഷീജ ശശി നിർവഹിച്ചു. എൻ.പി. ബാബു, അഡ്വ. പി. ഗവാസ്, വി.കെ. പ്രമോദ്, ലിസി കെ., വിനോദ് തിരുവോത്ത്, സജു സി.എം., മൊനിയുദ്ദീൻ, ഷാദിയ ബാനു, നിഷിത കെ., പി. സുനിൽകുമാർ, ആർ.കെ. രജീഷ് കുമാർ, നിദ വി.പി. എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ബി.പി. ബിനീഷ് പരിപാടിക്ക് നന്ദി പറഞ്ഞു.