ആവേശമായി മേപ്പയൂർ സലഫി കോളേജ് ഓഫ് ടീച്ചർ എജ്യുകേഷനിൽ ഷൂട്ട് ഔട്ട് ടൂർണമെൻ്റ്
സലഫിയ്യ അസോസിയേഷൻ എ.ഒ അഡ്വ: കുഞ്ഞിമൊയ്തി പരിപാടി ഉദ്ഘാടനം ചെയ്തു
മേപ്പയൂർ: ലോകമാകെ കാൽപന്ത് കളിയുടെ മാസ്മരിക ലോകത്തിൽ ആനന്ദത്തിലാറാടുമ്പോൾ ആവേശത്തിന് മാറ്റുകൂട്ടാൻ മേപ്പയൂർ സലഫി കോളേജ് ഓഫ് ടീച്ചർ എജ്യുകേഷൻ എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഷൂട്ട് ഔട്ട് ടൂർണമെൻ്റ് സംഘടിപ്പിച്ചു. സലഫിയ്യ അസോസിയേഷൻ എ.ഒ അഡ്വ: കുഞ്ഞിമൊയ്തി പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ: ഇ. ദിനേശൻ അധ്യക്ഷനായി.
ലോകകപ്പ് സെമിഫൈനലിൽ മാറ്റുരയ്ക്കുന്ന അർജൻ്റീന, ഫ്രാൻസ്, ക്രൊയേഷ്യ, മൊറോക്കോ എന്നീ ടീമുകളായാണ് വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. ടീം ജേഴ്‌സിയിൽ പതാകയേന്തിയെത്തിയ ടീമുകൾ കാണികൾക്ക് ആവേശമായി. തുടർന്ന് നടന്ന 'പോയാൽ ഒരു കിക്ക്, കിട്ടിയാൽ ഒരു കിറ്റ്കാറ്റ്' പരിപാടിയും ആവേശത്തിരയുണർത്തി. 'പ്രകൃതിയിലേക്ക് ഒരു ഗോൾ' എന്ന മുദ്ര വാക്യം ഉയർത്തിപ്പിടിച്ച് കൊണ്ട് 2022 ഫിഫ ലോകകപ്പിൽ പിറക്കുന്ന ഓരോ ഗോളിനും ഓരോ വൃക്ഷത്തൈ വീതം നടുമെന്ന് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ചടങ്ങിൽ പ്രഖ്യാപിച്ചു. പരിപാടിയുടെ ഭാഗമായി പ്രവചന മത്സരവും സംഘടിപ്പിച്ചു.
വിജയികൾക്ക് നഫീസ സമ്മാനം വിതരണം ചെയ്തു. ചടങ്ങിൽ അധ്യാപകരായ സുനിത, ശ്രീജ, ഹാരിസ്, ഐശ്വര്യ എൻ. പി, സൽമ മറിയം തുടങ്ങിയവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സഫാദ് എ. കെ. സ്വാഗതവും അരുണിമ ബി. നന്ദിയും പറഞ്ഞു.