മാസ്കിന്റെ മറവിൽ സ്കൂൾ കുട്ടികൾ മറ്റു സ്കൂളുകളിൽ കയറിയിരുന്നു
ബാഗ് പരിശോധനയ്ക്കിടെയാണ് അധ്യാപകർ പിടി കൂടിയത്
കോഴിക്കോട് • മാസ്കിന്റെ പിൻബലത്തിൽ തിരിച്ചറിയില്ലെന്ന വിശ്വാസത്തിൽ കോഴിക്കോട് നഗര പരിധിയിലെ രണ്ടു സ്കൂൾ കുട്ടികൾ മറ്റൊരു സ്കൂളിലെ ക്ലാസിൽ കയറിയിരുന്നു. സ്കൂളിലെ ബാഗ്
പരിശോധനയ്ക്കിടെയാണ് അധ്യാപകർ ഇതു കണ്ടെത്തിയത്. ഫറോക്ക് പ്രദേശത്തുള്ള സർക്കാർ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥികളാണ് ഏഴു കിലോമീറ്റർ അകലെയുള്ള നഗരപരിധിയിലെ തന്നെ എയ്ഡഡ് സ്കൂളിൽ എട്ടാം ക്ലാസിൽ കയറി ഇരുന്നത്.
കോവിഡ് മാനദണ്ഡമുള്ളതിനാൽ ഇരുവരും മാസ്ക് ഊരാറില്ലായിരുന്നു. ഒരു കുട്ടി ഏഴാംക്ലാസുവരെ ഇതേ സ്കൂളിലാണ് പഠിച്ചിരുന്ന തെന്നതിനാൽ യൂണിഫോം കയ്യിലുണ്ടായിരുന്നു. വീടുമാറിയതിനാലാണ് കുട്ടിയെ സ്കൂൾ മാറ്റി അകലെയുള്ള സ്കൂളിൽ ചേർത്തത്. ക്ലാസിന്റെ ചുമതലയുള്ള അധ്യാപികയുടെ കണ്ണിൽ പെടാതെ ഒളിച്ചിരിക്കുകയും മറ്റ് പിരീയഡുകളിൽ സാധാരണ കുട്ടികൾക്കൊപ്പം ഇരിക്കുകയുമായിരുന്നു പതിവ്.ഈ കുട്ടിയുടെ സുഹൃത്തായ രണ്ടാമത്തെ കുട്ടി കഴിഞ്ഞ രണ്ടു ദിവസവും നിറമുള്ള ഡ്രസ്സാണ് ധരിച്ചുവന്നിരുന്നത്. ഏതാനും ദിവസമായി കനത്ത മഴയായതിനാൽ തന്റെ കയ്യിലുള്ള യൂണിഫോം നനഞ്ഞതുകൊണ്ടാണ് കളർ വസ്ത്രം ധരിക്കുന്നതെന്നാണ് മറുപടി നൽകിയിരുന്നത്.
എട്ടാം ക്ലാസിലേക്കുള്ള പ്രവേശനം പൂർത്തിയായി ക്ലാസ് തുടങ്ങിയത് അടുത്തിടെ യായതിനാൽ അധ്യാപകർക്ക് കുട്ടികളുടെ മുഖം
പരിചിതമായി വരുന്നേയുള്ളൂ. അത് കൊണ്ടാണ് കുട്ടികളെ
തിരിച്ചറിയാൻ കഴിയാതിരുന്നതെന്ന് അധ്യാപകർ പറഞ്ഞു .