മർക്കസ് നോളജ് സിറ്റിയിൽ ബദർദിന ആചരണവും ഗ്രാൻഡ് ഇഫ്താറും സംഘടിപ്പിച്ചു
പതിനായിരങ്ങൾ പങ്കെടുത്ത മഹാസമ്മേളനം ലോകത്തെ തന്നെ ഏറ്റവും വലിയ ബദ്ർ ആത്മീയ സമ്മേളനമായി മാറി

നോളജ് സിറ്റി: ദൃഢ വിശ്വാസത്തിന്റെയും ത്യാഗ സന്നദ്ധതയുടെയും അതിജീവനത്തിന്റെയും പാഠങ്ങൾ പകർന്ന ബദ്റിന്റെ ഓർമകൾ അയവിറക്കി മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ നടന്ന ബദ്ർ മഹാ സമ്മേളനം പ്രൗഢമായി സമാപിച്ചു. പതിനായിരങ്ങൾ പങ്കെടുത്ത മഹാസമ്മേളനം ലോകത്തെ തന്നെ ഏറ്റവും വലിയ ബദ്ർ ആത്മീയ സമ്മേളനമായി മാറി. അചഞ്ചലമായ വിശ്വാസവും ത്യാഗസന്നദ്ധതയും മനക്കരുത്തുമായി നബിയും അനുചരന്മാരും പകർന്നു തന്ന ബദ്റിന്റെ ഓർമകൾ വിശ്വാസികൾക്ക് കൂടുതൽ ആത്മീയ ഉണർവ്വ് സമ്മാനിച്ചു.
വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തോട് കൂടെ ആരംഭിച്ച ചടങ്ങിൽ ആത്മീയ സമ്മേളനം, അസ്മാഉൽ ബദ്ർ പാരായണം, സമർപ്പണം, ബദ്ർ പാടിപ്പറയൽ, മഹ്ളറത്തുൽ ബദ്രിയ, ബദർ മൗലിദ് ജൽസ, വിർദുല്ലത്വീഫ്, സാഅത്തുൽ ഇജാബ, തൗബ, അസ്മാഉൽ ഹുസ്ന ദുആ മജ്ലിസ് തുടങ്ങി വിവിധ പരിപാടികൾ നടന്നു. സമ്മേളനത്തിന്റെ ഭാഗമായി ഗ്രാൻഡ് ഇഫ്താറും സംഘടിപ്പിച്ചിരുന്നു. ഇത്രയധികം വിശ്വാസികൾ ഒരു സ്ഥലത്ത് ഒരുമിച്ചുകൂടി ഒരേ സമയത്ത് നടന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ ഇഫ്താറുകളിൽ ഒന്നായി ഇത് മാറി.
ഇസ്ലാമിക ചരിത്ര ശേഷിപ്പുകൾ സൂക്ഷിക്കാൻ വേണ്ടി ജാമിഉൽ ഫുതൂഹിൽ പ്രത്യേകമായി സജ്ജീകരിച്ച 'ഖിസാനതുൽ ആസാർ' ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ തറാവീഹ് നിസ്കാര ശേഷം വിശ്വാസികൾക്കായി സമർപ്പിച്ചു. ശേഷം അദ്ദേഹം ബദ്ർ പ്രഭാഷണവും നടത്തി. ചടങ്ങിൽ സംസ്ഥാന തുറമുഖം മ്യൂസിയം- പുരാവസ്തു മന്ത്രി അഹ്മദ് ദേവർകോവിൽ, പി ടി എ റഹീം എം എൽ എ, സയ്യിദ് അലി ബാഫഖി, ഇ സുലൈമാൻ മുസ്ലിയാർ, പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, സയ്യിദ് ഫസൽ കോയമ്മ തങ്ങൾ ഖുറാ, സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപ്പറമ്പ്, ഹസൻ മുസ്ലിയാർ വയനാട്, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, തുടങ്ങിയവർ സംബന്ധിച്ചു.