പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മദ്യവും പണവും നൽകി പീഡിപ്പിച്ച 60 കാരന് 107 വർഷം കഠിന തടവ്
2012 ഏപ്രില്‍ മുതല്‍ 2016 ജൂലായ് വരെയുള്ള കാലയളവിലാണ് സംഭവം നടന്നത്

മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി മാനസിക നില തകരാറിലാക്കിയ പ്രതിക്ക് 107 വര്‍ഷം കഠിന തടവും നാലര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം ജില്ലയിൽ ഈശ്വരമംഗലം വീട്ടില്‍ ദാമോദരന്‍ എന്ന മോഹന് (60) ശിക്ഷ വിധിച്ചത്. പ്രതി പിഴ അടച്ചില്ലെങ്കില്‍ ആറര വര്‍ഷം അധിക കഠിന തടവ് അനുഭവിക്കേണ്ടി വരും. പിഴ അടക്കുന്ന പക്ഷം ഇരയായ കുട്ടിക്ക് നല്‍കും.
കൂടാതെ, പീഡിപ്പിക്കപ്പെട്ട ആൺ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. 2012 ഏപ്രില്‍ മുതല്‍ 2016 ജൂലായ് വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇക്കാലയളവില്‍ പല ദിവസങ്ങളിലും പൊന്നാനി നെയ്തല്ലൂരിലെ പ്രതിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയങ്ങളിലാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്.
മദ്യവും പണവും ഭക്ഷണവും നല്‍കി പ്രലോഭിപ്പിച്ചായിരുന്നു പീഡനം. ആൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നി കൌൺസിലിംഗിന് വിധേയനാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് പോക്സോ ചുമത്തി ദാമോദരനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.കെ. സുഗുണ ഹാജരായി. പൊന്നാനി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് സുബിത ചിറക്കലാണ് ശിക്ഷ വിധിച്ചത്.