എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 45 വര്‍ഷം കഠിനതടവും ഏഴു ലക്ഷം രൂപ പിഴയും
നിലമ്പൂര്‍ അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി

മലപ്പുറം: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച ഓട്ടോഡ്രൈവർക്ക് 45 വര്‍ഷം കഠിനതടവും ഏഴു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം വടപുറം സ്വദേശി നിഷാദിനെയാണ് ശിക്ഷിച്ചത്. നിലമ്പൂര്‍ അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി. പിഴയടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം സാധാരണ തടവും അനുഭവിക്കണം. 2019 ഡിസംബറില്‍ നിലമ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി പറഞ്ഞത്.
കുട്ടിയെ സ്കൂളില്‍ നിന്നും കൊണ്ടുവരുന്നതിനിടെ ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതി പീഡിപ്പിച്ചെന്നായിരുന്നു കേസ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കറ്റ് സാം കെ. ഫ്രാന്‍സിസ് ഹാജരായി. 2019 ഡിസംബര്‍ 11 നായിരുന്നു കേസിനാസ്പദമായ സംഭവം. സ്ഥിരമായി അതിജീവിതയെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതും കൂട്ടിക്കൊണ്ടുവരികയും ചെയ്തിരുന്ന ഇയാൾ സംഭവ ദിവസം മറ്റ് കുട്ടികളെ വീടുകളിലാക്കിയ ശേഷമാണ് കൃത്യം നിർവഹിച്ചത്. അതിജീവിതയുമായി വീട്ടിലേക്ക് പോകാതെ വളരെ ദൂരെയുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് പോവുകയും ഇവിടെ വച്ച് കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു.
പ്രതിക്ക് ഐ.പി.സി. 366 പ്രകാരം 5 വര്‍ഷം കഠിന തടവും ഐ.പി.സി. 376 പ്രകാരം 20 വര്‍ഷം കഠിന തടവും ഐ.പി.സി. 377 പ്രകാരം 10 വര്‍ഷം കഠിന തടവും പോക്സോ നിയമത്തിലെ വകുപ്പുകൾ പ്രകാരം 10 വര്‍ഷം കഠിന തടവുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പ്രതി പിഴയായി ഒടുക്കുന്ന ഏഴ് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും വിധിയായി.
നിലമ്പൂര്‍ സി.ഐയായിരുന്ന ഇപ്പോഴത്തെ മലപ്പുറം വനിതാ സെല്‍ സി.ഐ. റസിയാ ബംഗാളത്ത്, നിലമ്പൂര്‍ സി.ഐയായിരുന്ന കെ.എം. ബിജു എന്നിവരാണ് കേസിൽ അന്വേഷണം നടത്തിയത്. നിലമ്പൂര്‍ മുൻ സി.ഐ. സുനില്‍ പുളിക്കലാണ് കേസന്വേഷണം പൂര്‍ത്തിയാക്കിയത്. പ്രോസിക്യൂഷന് വേണ്ടി 23 സാക്ഷികളെ വിസ്ഥരിക്കുകയും 30 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. വിധിക്ക് പിന്നാലെ പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.