ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപ തട്ടി; എസ്.ഐയ്ക്കും എസ്.എച്ച്.ഒയ്ക്കുമെതിരെ കേസ്
വളാഞ്ചേരി എസ്.എച്ച് ഒ. സുനിൽ ദാസ്, എസ്.ഐ. ബിന്ദുലാൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്
മലപ്പുറം: ക്വാറി ഉടമയെ ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥർ പണം തട്ടിയെന്ന് പരാതി. സംഭവത്തിൽ വളാഞ്ചേരി എസ്.എച്ച് ഒ. സുനിൽ ദാസ്, എസ്.ഐ. ബിന്ദുലാൽ എന്നിവർക്കെതിരെ തിരൂർ ഡി.വൈ.എസ്.പി. കേസ് എടുത്തു. എസ്.എച്ച്.ഒയും എസ്.ഐയും ചേർന്ന് 18 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്.
വളാഞ്ചേരി സ്വദേശിയുടെ ക്വാറിയിൽ നിന്നും മാർച്ചിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ കേസിൽ ഇയാളെ ജയിലിൽ അടക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പൊലീസുകാർ പണം തട്ടിയത്. സുനിൽദാസിന് 10 ലക്ഷം രൂപയും ബന്ധുവും എസ്.ഐയുമായ ബിന്ദുലാലിന് 8 ലക്ഷം രൂപയും നൽകിയെന്നാണ് വിവരം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 384, 120ബി, 34, കെ.പി.എ. 115 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്.
4 ലക്ഷം രൂപ ഇടനിലക്കാരനായ അൻസാറിനും നൽകിയെന്നാണ് ക്വാറി ഉടമ പരാതിയിൽ പറയുന്നത്. ഇയാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.