കൊയിലാണ്ടിയിലെ സി.പി.ഐ.എം. നേതാവ് സത്യനാഥൻ വധകേസിൽ കുറ്റപത്രം സമർപ്പിച്ചു
കുറ്റപത്രം സമർപ്പിച്ചത് 82 ദിവസത്തിനുള്ളിൽ
കൊയിലാണ്ടി: സി.പി.ഐ.എം. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പി.വി. സത്യനാഥൻ വധക്കേസിൽ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊയിലാണ്ടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്കു മുമ്പാകെയാണ് 2000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
125 ഓളം തൊണ്ടി മുതലും 157 സാക്ഷികളുടെ മൊഴികളുമാണ് ഉൾപ്പെടുത്തിയത്. സാങ്കേതിക തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി പ്രതി അഭിലാഷിന്റെ ശബ്ദ സന്ദേശങ്ങള്‍ തിരുവനന്തപുരം ഫോറന്‍സിക്ക് ലാബില്‍ എത്തിച്ചു പരിശോധിച്ചിരുന്നു.
വടകര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ 14 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്. ഡി.വൈ.എസ്.പി. വിനോദ് കുമാര്‍, പേരാമ്പ്ര ഡി.വൈ.എസ്.പി. ബിജു കെ.എം. എന്നിവരുടെ നേതൃത്വത്തിൽ കൊയിലാണ്ടി സി.ഐ. മെല്‍ബിന്‍ ജോസ്, എ.എസ്.ഐമാരായ കെ.പി. ഗിരീഷ്, പി. മനോജ്, ഒ.കെ. സുരേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. 82 ദിവസത്തിനുള്ളിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
2024 ഫെബ്രുവരി 22 വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ക്ഷേത്രോത്സവം നടക്കുന്നതിനിടെയാണ് സത്യനാഥന് കുത്തേറ്റത്. പെരുവട്ടൂര്‍ മുത്താമ്പി ചെറിയപ്പുറം പരദേവതാ പേരില്ലാത്തോന്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേള നടക്കുന്ന സമയത്തായിരുന്നു സംഭവം. തുടര്‍ന്ന് പ്രതി പെരുവട്ടൂര്‍ സ്വദേശി അഭിലാഷ് പുറത്തൂട്ടയിൽ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു.