വിഷ്ണുപ്രിയ വധക്കേസ്; പ്രതിക്ക് ജീവപര്യന്തവും 10 വർഷം തടവും
പ്രതിക്ക് രണ്ടു ലക്ഷം രൂപ പിഴയും ചുമത്തി
തലശ്ശേരി: വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തവും 10 വർഷം തടവും. തലശ്ശേരി അഡീഷണൽ സെക്ഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലക്കുറ്റം, അതിക്രമിച്ച് കടന്നാക്രമിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിയിക്കപ്പെട്ടത്. കൊലക്കുറ്റത്തിന് ജീവപര്യന്തവും അതിക്രമിച്ച് കടന്നാക്രമിച്ചതിന് 10 വർഷം തടവുമാണ് ശിക്ഷ. കൂടാതെ രണ്ടു ലക്ഷം രൂപ പിഴയും ചുമത്തി.
പാനൂർ വള്ള്യായി സ്വദേശിനിയായ 23-കാരി വിഷ്ണുപ്രിയയെ 2022 ഒക്ടോബർ 22നാണ് കൊലപ്പെടുത്തിയത്. വിഷ്ണുപ്രിയയുടെ വീട്ടിൽ പട്ടാപ്പകൽ അതിക്രമിച്ച് കയറിയ പ്രതി ചുറ്റികകൊണ്ട് തലക്കെടിച്ചു വീഴ്ത്തി കഴുത്തുറത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രണയപ്പകയെ തുടർന്നായിരുന്നു കൊലപാതകം. ഇതേസമയം, കൊല നടത്താനായി എത്തിയ പ്രതിയെ വിഷ്ണുപ്രിയയുടെ ആൺ സുഹൃത്ത് വീഡിയോ കോളിലൂടെ കാണുകയായിരുന്നു. കൊല നടന്ന ദിവസം തന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കൃത്യത്തിന്റെ ക്രൂരത വെളിവാക്കുന്നതായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വിഷ്ണുപ്രിയുടെ ശരീരത്തിൽ 29 മുറിവുകളാണുണ്ടായിരുന്നത്. ഇതിൽ 10 എണ്ണം കൊലക്കുശേഷമാനുണ്ടായത്. കഴുത്ത് 75% മുറിഞ്ഞ് തൂങ്ങിയിരുന്നു. ചുറ്റിക, ഉളി, ഇരുതല മൂർച്ചയുള്ള കത്തി, ഇലക്ട്രിക് കട്ടർ തുടങ്ങി പ്രതി ഉപയോഗിച്ച ആയുധങ്ങളെല്ലാം വീണ്ടെടുക്കാനായി. ശാസ്ത്രീയ തെളിവുകളും കേസിൽ പ്രധാനമായി. 49 പ്രോസിക്യൂഷൻ സാക്ഷികൾ, 40 തൊണ്ടിമുതലുകൾ, 102 രേഖകൾ എന്നിവ ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയത്. വിധി തൃപ്തികരമാണെന്നും സന്തോഷമുണ്ടെന്നും പ്രോസിക്യൂഷൻ പ്രതികരിച്ചു.