കോഴിക്കോട്ടും മലപ്പുറത്തും പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് കവർച്ച; ജിമ്മൻ കിച്ചു പിടിയിൽ
മോഷണമുതൽ കൊണ്ട് ആർഭാടജീവിതം; ഒപ്പം കിക്ക് ബോക്സിങ് പരിശീലനവും പെണ്‍സുഹൃത്തുക്കളുമായി കറക്കവും
മലപ്പുറം: ഒരുമാസത്തോളമായി മലപ്പുറം ജില്ലയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിലും പെട്രോള്‍ പമ്പുകളിലും കവര്‍ച്ച പതിവാക്കിയ അന്തര്‍ജില്ലാ മോഷ്ടാവ് ജിമ്മൻ കിച്ചു പോലീസ് പിടിയിൽ. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി പടിഞ്ഞാറെ കുളപ്പുറം വീട്ടില്‍ കിഷോറി(ജിമ്മന്‍ കിച്ചു- 25)നെയാണ് പരപ്പനങ്ങാടിയില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് സംഘം അതി സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു.
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി, തേഞ്ഞിപ്പലം, കൊണ്ടോട്ടി, വാഴക്കാട്, കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂര്‍, അത്തോളി, കസബ, കൊടുവള്ളി, നല്ലളം, കൊയിലാണ്ടി, ഫറോക്ക്, മേപ്പയൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലായി മുപ്പതോളം കേസുകളിലെ പ്രതിയാണ് പിടിയിലായത്. 200-ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് പോലിസ് പ്രതിയെ വലയിലാക്കിയത്.
രാസലഹരിക്കടിമയായ പ്രതി, മോഷണം നടത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് ആര്‍ഭാടജീവിതമാണ് നയിച്ചിരുന്നത്. കിക്ക് ബോക്‌സിങ് പരിശീലനത്തിനും പെണ്‍സുഹൃത്തുക്കളുമായി കറങ്ങിനടക്കാനും പണം വിനിയോഗിച്ചിരുന്നു. പ്രതിയുടെ കൈവശമുണ്ടായിരുന്ന ആഡംബര ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ മലപ്പുറം ഡിവൈ.എസ്.പി. ടി. മനോജ്, മലപ്പുറം ഇന്‍സ്‌പെക്ടര്‍ ജോബി തോമസ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ പി.ആര്‍. ദിനേശ്കുമാര്‍, അജയന്‍, എ.എസ്.ഐമാരായ വിവേക്, തുളസി, സോണിയ, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഐ.കെ. ദിനേശ്, പി. സലീം, ആര്‍. ഷഹേഷ്, കെ.കെ. ജസീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.