headerlogo
business

ഗൂഗിൾ പേ വഴി നഷ്ടമായ പണം തിരികെ നേടിയെടുത്തു; ഫെബിനയ്ക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ്റെ ആദരം

ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് വി.പി. അബ്ദുൽ കരീം മൊമെൻ്റോ നൽകി

 ഗൂഗിൾ പേ വഴി നഷ്ടമായ പണം  തിരികെ നേടിയെടുത്തു; ഫെബിനയ്ക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ്റെ ആദരം
avatar image

NDR News

13 Jun 2024 05:24 PM

കോഴിക്കോട്: ഗൂഗിൾ പേ വഴി കൊടുത്ത പണത്തിന് തെളിവ് ഉണ്ടായിട്ടും സേവനം ലഭിക്കാത്തതിനെ തുടർന്ന് തിരികെ ആവശ്യപ്പെട്ടിട്ടും നിയമ നടപടിയിലൂടെ നേടിയെടുത്ത കാക്കൂർ സ്വദേശിനി ഫെബിന റമീസിന് ഓൾ ഇന്ത്യ കൺസ്യൂമർ പ്രൊട്ടക്ഷൻ ഓർഗനൈസേൻ നേതൃത്വത്തിൽ ആദരിച്ചു. കല്ലായ് റോഡ് വുഡീസ് ഹോട്ടലിൽ നടന്ന അനുമോദന ചടങ്ങിൽ ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് വി.പി. അബ്ദുൽ കരീം മൊമെൻ്റോ നൽകി ഫെബിന റമീസിനെ ആദരിച്ചു.

      ജില്ലാ പ്രസിഡൻ്റ് പി. ബാബു കെൻസ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി. പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ അശ്വിനി അജീഷിനെയും ചടങ്ങിൽ അനുമോദിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ. ജയന്ത് കുമാർ, ജില്ലാ സെക്രട്ടറി എം. മുജീബ് റഹ്മാൻ, ട്രഷറർ ടി. ലതീഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ മജീദ്, ജോയിൻ്റ് സെക്രട്ടറി പ്രൊഫ. വർഗീസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

      ഇക്കഴിഞ്ഞ ജനുവരിയിലാണ് ഫെബിന കോഴിക്കോട് നഗരത്തിലെ മാളിൽ നിന്നും ചെരുപ്പ് വാങ്ങിയത്. 1000 രൂപ വില വരുന്ന ചെരുപ്പിന് ഗൂഗിൾ പേ വഴി പണം നൽകി. എന്നാൽ പണം ക്രെഡിറ്റായില്ലന്ന് പറഞ്ഞ് ചെരുപ്പ് നൽകാൻ കടക്കാരൻ തയ്യാറായില്ല. തുടർ ദിവസങ്ങളിൽ കടയിൽ എത്തിയപ്പോൾ അപമാനിച്ച് മടക്കി അയച്ചു. ഫെബിന ബാങ്ക് സ്റ്റേറ്റ്മെൻ്റ് പരിശോധിച്ചതോടെ പണം ചെരുപ്പ് വാങ്ങിയ ദിവസം തന്നെ ക്രെഡിറ്റായതായി കണ്ടെത്തി. വീണ്ടും കടയിൽ ബന്ധപ്പെട്ടപ്പോൾ ഇ മെയിൽ വഴി അക്കൗണ്ടിലേക്ക് പണം കയറിയിട്ടില്ലന്നായിരുന്നു മറുപടി. 'ആയിരം രൂപയല്ലെ. വേണേൽ കേസ് കൊട്...' ഈ പ്രതികരണം കേട്ടതോടെ നിയമ പോരാട്ടം തുടങ്ങുകയായിരുന്നു. 

        എല്ലാ രേഖകളും വെച്ച് കൺസ്യൂമർ കോടതിയിൽ പരാതി നൽകി. രണ്ട് മാസത്തിനുള്ളിൽ ഹിയറിംങ് നടത്തി. പണം സ്ഥാപനത്തിൻ്റെ അക്കൗണ്ടിൽ ക്രെഡിറ്റ് ആയെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടു. തുടർന്ന് ചെരുപ്പിൻ്റെ തുകയും ഫെബിന അനുഭവിച്ച മാനസിക വിഷമവും പരിഗണിച്ച് 5000 രൂപ നഷ്ടപരിഹാരം നൽകാൻ കുന്ദമംഗലത്തെ കൺസ്യൂമർ കോടതി വിധിച്ചു. 'ഇത് മാതൃകയാകട്ടെ ... അതിനാണ് ആദരമെന്ന്' കൺസ്യൂമർ പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് വി.പി. അബ്ദുൽ കരീം പറഞ്ഞു.

NDR News
13 Jun 2024 05:24 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents