എസ്ബിഐ സേവനങ്ങൾ തടസ്സപ്പെട്ടു
എ.ടി.എം, യുപിഐ ഇടപാടുകളും നിലച്ചു
ഡൽഹി: രാജ്യവ്യാപകമായി എസ്ബിഐ സേവനങ്ങള്‍ തടസ്സപ്പെട്ടു. എടിഎം വഴിയുള്ള പണം ഇടപാടുകൾ ഉൾപ്പെടെ നിലച്ചിരിക്കുകയാണ്. യുപിഐ വഴിയുള്ള പണമിടപാടുകളും ശാഖകൾ വഴിയുള്ള ഓൺലൈൻ ഇടപാടുകളും മുടങ്ങി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെർവർ തകരാർ മൂലമാണ് സേവനങ്ങൾ നിലച്ചതെന്നാണ് വിശദീകരണം.
ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് തകരാറുണ്ടായത്. ബാങ്കുകളിൽ എത്തിയവർക്ക് പോലും ഇടപാടുകൾ നടത്താനായില്ല. ഡെബിറ്റ് കാർഡുപയോഗിച്ചുള്ള ഓൺലൈൻ ഇടപാടുകൾ, എടിഎം, സിഡിഎം, യുപിഐ ഉൾപ്പെടെ മുടങ്ങിയതോടെ ഉപയോക്താക്കൾ പ്രതിസന്ധിയിലായി. വൻകിട മാളുകളിലും ഹോസ്പിറ്റലുകളിലും മറ്റും ബില്ല് അടയ്ക്കാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ.
എസ്‌ബിഐയുടെ മൊബൈൽ ആപ്ലിക്കേഷനായ യോനോ ആപ്പും തകരാറിലായതോടെ പ്രശ്നം ഗുരുതരമായി. വൈകിട്ട് അഞ്ചരവരെ ആപ്പ് പ്രവർത്തിക്കില്ലെന്നാണ് അറിയിപ്പുണ്ടായത്. തകരാർ പരിഹരിക്കാത്തതിനാൽ ജോലി തീർക്കാൻ കഴിയാത്ത സ്ഥിതിയിൽ ബാങ്കുജീവനക്കാരും കുടുങ്ങി.
പരാതിപ്പെട്ടവരോട് വ്യാഴാഴ്‌ച വൈകീട്ട് ആറുവരെ ഒരിടപാടും നടക്കില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.കോർപ്പറേറ്റ് ഓഫീസ് ബോംബെയിലാണെന്നും തങ്ങൾ നിസ്സഹായരാണെന്നുമാണ് ഉപഭോക്താക്കൾക്കു കിട്ടിയ മറുപടി. ഇത്തരമൊരു പ്രതിസന്ധി അടുത്തകാലത്ത് ഒന്നും ഉണ്ടായില്ലെന്നാണ് ബാങ്ക് അധികൃതർ അറിയിച്ചത്.