പൂനൂരിൽ മാരക ലഹരിമരുന്നായ എം ഡി എം എ യുമായി ബാലുശേരി സ്വദേശിയും രണ്ട് യുവതികളും പോലീസ് പിടിയിൽ
എരമംഗലം സ്വദേശി ഓലോതലക്കൽ ജയ്സൽ, ബാംഗ്ലൂർ സ്വദേശിനി രാധ ഗൗളി ശങ്കർ , ഹൈദരാബാദ് സ്വദേശിനി ചാന്ദ്നി ഗട്ടൂൺ ഗർബാൻ അലി എന്നിവരാണ് പോലീസ് പിടിയിലായത്.

ബാലുശ്ശേരി: പൂനൂരിൽ സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റിൽ നിന്നും മാരക ലഹരി മരുന്നായ എം ഡി എം എ യുമായി ബാലുശേരി എരമംഗലം സ്വദേശിയായ വിൽപനക്കാരനും രണ്ട് യുവതികളും പിടിയിൽ. എരമംഗലം സ്വദേശി ചെട്ട്യാംവീട്ടിൽ അബൂബക്കർ മകൻ ഓലോതലക്കൽ ജയ്സലാണ് (44) പോലീസിൻ്റെ പിടിയിലായത്. ഇയാളോടൊപ്പം ബാംഗ്ലൂർ വിജയനഗർ സ്വദേശിനിയായ രാധ ഗൗളി ശങ്കർ (24), ഹൈദരാബാദ് ആർ ബി ഐ കോളനി സ്വദേശിനിയായ ചാന്ദ്നി ഗട്ടൂൺ ഗർബാൻ അലി (27) എന്നീ യുവതികളും പിടിയിലായി. ജയ്സൽ വൻതോതിൽ എം ഡി എം എ എത്തിച്ച് പൂനൂരിൽ ഫ്ലാറ്റിൽ വാടകക്ക് താമസിച്ച് ആവശ്യക്കാർക്ക് ചില്ലറ വിൽപന ചെയ്തു വരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
പോലീസ് ഇയാളെ നിരീക്ഷിച്ചു വരുന്നതിനിടെ ഇയാൾ യുവതികളോടൊപ്പം പൂനൂരിൽ വാടകറൂമിൽ ഉണ്ടെന്ന് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പേരാമ്പ്ര ഡി വൈ എസ് പി വി.വി ലതീഷിൻ്റെ കീഴിലെ ലഹരി വിരുദ്ധ സ്ക്വാഡും ജില്ലാ നാർക്കോട്ടിക് സ്ക്വാഡംഗങ്ങളും ബാലുശേരി എസ് ഐ സുജിലേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇവരിൽ നിന്നും മാരക മയക്കുമരുന്നായ 2 ഗ്രാം എം ഡി എം എ യും, എം ഡി എം എ തൂക്കാനുപയോഗിക്കുന്ന ഇലക്ട്രാണിക് ത്രാസും പോലീസ് കണ്ടെടുത്തു.
പോലീസിനെ കബളിപ്പിക്കുന്നതിനായി ഇയാൾ സ്ത്രീകളെ മറയാക്കി ഫാമിലിയാണെന്ന വ്യാജേനയാണ് എം ഡി എം എ കടത്തിയിരുന്നത്. ബാഗ്ലൂരിൽ നിന്നും വലിയ തോതിൽ എം ഡി എം എ എത്തിക്കുന്ന ആളാണ് ജൈസൽ. വില്പനക്കാരായി പോകുന്നവരായ കൂടെയുള്ള സ്ത്രീകൾ ഒരാൾ ജൈസലിൻ്റെ കാമുകിയും മറ്റേയാൾ സുഹൃത്തുമാണ്. ഇയാൾക്ക് മഞ്ചേരിയിൽ 38 ഗ്രാം എം ഡി എം എ കടത്തിയതിനും, വിശാഖപട്ടണത്ത് 24.5 കിലോഗ്രാം കഞ്ചാവ് പിടിച്ചതിനും മറ്റും നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും ലഹരിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പേരാമ്പ്ര ഡി വൈ എസ് പി അറിയിച്ചു.