കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആനകൾ ഇടഞ്ഞു; 2 മരണം, നിരവധി പേർക്ക് പരിക്ക്
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

കൊയിലാണ്ടി: കുറവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. ലീല, അമ്മുക്കുട്ടി എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. അഞ്ചോളം പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
ക്ഷേത്രോത്സവത്തിന്‍റെ അവസാന ദിവസമായിരുന്നു ഇന്ന്. കാട്ടുവയല്‍ ഭാഗത്ത് നിന്നും അണേല ഭാഗത്ത് നിന്നുമുള്ള ആഘോഷവരവുകള്‍ വരുന്നതിനിടെ വൈകീട്ടോടെയാണ് സംഭവം. സമീപത്ത് നിന്നും പടക്കം പൊട്ടിച്ചതോടെ ആനകൾ വിരണ്ടോടുകയായിരുന്നു. ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞത്
ആനകൾ പരസ്പരം ആക്രമിച്ചശേഷം ക്ഷേത്ര വളപ്പിലൂടെ ഓടി. ഇതോടെ ചുറ്റിലുമുണ്ടായിരുന്നവര്‍ ചിതറിയോടി. നിലവില്‍ ഒരാനെയെ പാപ്പന്മാര്‍ ചേര്‍ന്ന് തളച്ചിട്ടുണ്ട്. മറ്റൊരു ആനയെ ഇതുവരെ തളയ്ക്കാന്‍ സാധിച്ചിട്ടില്ല.ശീവേലി തൊഴാന്‍ നിന്നവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റതെന്നാണ് വിവരം. ഉത്സവത്തിന്‍റെ അവസാന ദിവസമായത് കൊണ്ട് തന്നെ നിരവധി ആളുകൾ ക്ഷേത്രത്തിലെത്തിയിരുന്നു.