കവി മേലൂർ വാസുദേവൻ അന്തരിച്ചു
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കൗൺസിലംഗമായിരുന്നു

കൊയിലാണ്ടി:കൊയിലാണ്ടിയിലെ സാമൂഹ്യ സംസ്കാരിക സാഹിത്യ മേഖലകളിൽസജീവ സാന്നിധ്യമായിരുന്ന കവി മേലൂർ വാസുദേവൻ (75) അന്തരിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കൗൺസിലംഗമായിരുന്നു. മേലൂർ പരേതരായ കണ്യത്ത് കൃഷ്‌ണൻ മാസ്റ്ററുടെയും വടക്കയിൽ മീനാക്ഷി അമ്മയുടെയും മകനാണ്.സർക്കാർ സർവീസിൽ നിന്നും സബ് രജിസ്ട്രാറായി വിരമിച്ചതാണ്. കവിതയും നോവലും ആണ് മേലൂർ വാസുദേവൻ സാഹിത്യ മേഖല. സന്ധ്യയുടെ ഓർമ്മ, സരോദ്, ജീവൻ്റെ പക്ഷി, ഇടം, കാട് വിളിച്ചപ്പോൾ തുടങ്ങിയ കവിതാ സമാഹാരങ്ങളും, കാലമേ നീ സാക്ഷി തുടങ്ങിയ നോവലുകളും രചിച്ചിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങളിലും ഇദ്ദേഹത്തിന്റെ നിരവധി കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിനിമകൾക്കും നിരവധി ആൽബങ്ങൾക്കും ഗാനരചന നിർവഹിച്ചിട്ടുണ്ട്. അബുദാബി ശക്തി അവാർഡ്, വി എ കേശവൻ നമ്പൂതിരി സ്മാരക അവാർഡ്, മൂടാടി ദാമോദരൻ പുരസ്‌കാരം, ഉറൂബ് പുരസ്കാരം, ഇടശ്ശേരി അവാർഡ്, കൃഷ്‌ണ ഗീതി പുരസ്കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഗൗരിയാണ് ഭാര്യ. മക്കൾ: സംഗീത (അധ്യാപിക,സലാല), അപർണ (നൃത്താധ്യാപിക). മരുമക്കൾ: ഹരീഷ് (അധ്യാപകൻ, സലാല), സുജീഷ് (വിപ്രോ, ചെന്നൈ). സഹോദരങ്ങൾ: ശ്രീനിവാസൻ കിടാവ്, പാർവ്വതി, പരേതനായ പ്രൊഫ കെ വി രാജഗോപാലൻകിടാവ് സംസ്ക്‌കാരം വ്യാഴാഴ്‌ച രാവിലെ 9 മണി വടക്കൻ വീട്ടുവളപ്പിൽ നടക്കും.