അർധരാത്രിയെത്തി ബ്രോസ്റ്റഡ് ചിക്കൻ ചോദിച്ചു, തീർന്നെന്ന് പറഞ്ഞപ്പോൾ പൊതിരെ തല്ല്
താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രത്തോട് ചേര്‍ന്നുള്ള കോഫി ഷോപ്പിലാണ് അക്രമം

കോഴിക്കോട്: ബ്രോസ്റ്റഡ് ചിക്കൻ തീര്‍ന്നതിന്‍റെ പേരിൽ വഴിയോരക്കടയിൽ അക്രമം. കോഴിക്കോട് താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തെ ടേക്ക് എ ബ്രേക്ക് എന്ന വഴിയോര വിശ്രമ കേന്ദ്രത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പിലാണ് അക്രമം. അഞ്ചുപേരടങ്ങിയ സംഘം കടയുടമയെയും ജീവനക്കാരെയും മര്‍ദ്ദിച്ചു. രാത്രി 12മണിയോടെയാണ് സംഭവം. അര്‍ധരാത്രിയെത്തി ബ്രോസ്റ്റഡ് ചിക്കൻ ഉണ്ടോയെന്ന് സംഘം ചോദിക്കുകായിരുന്നു. ബ്രോസ്റ്റഡ് ചിക്കൻ തീര്‍ന്നുപോയെന്ന് പറഞ്ഞപ്പോള്‍ പ്രകോപിതരായി എന്നും തുടർന്ന് മൂന്നു പേര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നും പിന്നീട് മറ്റു രണ്ടുപേര്‍ കൂടി എത്തി മര്‍ദ്ദിച്ചുവെന്നും കട ഉടമ പറഞ്ഞു. കട ഉടമ പൂനൂര്‍ സ്വദേശി സയീദിനെയും ജീവനക്കാരനൻ ആസാം മെഹദി ആലത്തിനുമാണ് മര്‍ദനമേറ്റത്. കട ഉടമയുടെ കഴുത്തിന് ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്.
കടയിലുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളിൽ അക്രമത്തിന്‍റെ ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്. സംഘം ചേര്‍ന്ന് കട ഉടമയെയും ജീവനക്കാരനെയും മര്‍ദ്ദിക്കുന്നതും അവരെ പിടിച്ചുമാറ്റാൻ അവിടെയുണ്ടായിരുന്നവര്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.