തൂങ്ങിമരിച്ച ഉള്ളിയേരി സ്വദേശികൾ റിസോർട്ടിൽ ഇടയ്ക്കിടെ വന്നിരുന്നതായി പോലീസ്
നാറാത്ത് ഫർണിച്ചർ കട നടത്തിയ മധ്യവയസ്ക്കനുമായി യുവതി പരിചയത്തിലാവുകയായിരുന്നു

ഉള്ളിയേരി: വൈത്തിരിയിലെ റിസോർട്ടിൽ തൂങ്ങിമരിച്ച ഉള്ളിയേരി സ്വദേശിനിയായ യുവതിയും നടേരി സ്വദേശിയായ യുവാവും ഇടയ്ക്കിടെ പ്രസ്തുത റിസോർട്ടിൽ എത്തിയിരുന്നതായി പോലീസ്. റിസോർട്ടിനു പുറകിലെ അത്തി മരത്തിലാണു ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ ഇന്ന് കാലത്ത് കണ്ടത്തിയത്. ഇതിനായി പുതിയ കയർ വാങ്ങി കരുതിയിരുന്നു. ചൊവ്വാഴ്‌ച രാവിലെ ഒൻപതു മണിയോടെയാണ് റിസോർട്ട് ജീവനക്കാർ ഇരുവരേയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്. റിസോർട്ടിന്റെ പുറകുവശമായതിനാൽ ഇവിടേക്കു ശ്രദ്ധ എത്തിയിരുന്നില്ല. റിസോർട്ട് ജീവനക്കാർ അറിയിച്ചതനുസരിച്ചാണ് പൊലീസ് എത്തിയത്.
ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. കോഴിക്കോട് കൊയിലാണ്ടി നടേരി തെക്കേ കോട്ടുകുഴി (ഓർക്കിഡ്) പ്രമോദ് (53), ഉള്ളിയേരി നാറാത്ത് ചാലിൽ മീത്തൽ ബിൻസി (34) എന്നിവരാണ് മരിച്ചത്. പ്രമോദ് ഉള്ളേരി നാറാത്ത് ഫർണിച്ചർ കട നടത്തുകയായിരുന്നു. ഇവിടെ വച്ച് പ്രമോദും ബിൻസിയും പരിചയത്തിലായെന്നാണ് വിവരം. കുടുംബിനിയായ യുവതിയുടെയും മധ്യവയസ്കന്റെയും മരണം പ്രദേശത്തെ നാട്ടുകാരിൽ ഞെട്ടലുളവാക്കിയിരിക്കുകയാണ്. രൂപേഷ് ആണ് ബിൻസിയുടെ ഭർത്താവ്. ഇവർക്കും രണ്ടു മക്കളുണ്ട്.ഷൈജയാണ് പ്രമോദിന്റെ ഭാര്യ. രണ്ടു മക്കളുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടം പൂർത്തിയായാൽ ഇന്നു തന്നെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.