പേരാമ്പ്രയിൽ ഡി.ആർ.ഐ. റെയ്ഡ്; 3.22 കോടി രൂപ പിടിച്ചെടുത്തു; രണ്ടുപേർ കസ്റ്റഡിയിൽ
പരിശോധന 12 മണിക്കൂറോളം നീണ്ടു
പേരാമ്പ്ര: കേന്ദ്ര റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) റെയ്ഡിൽ പേരാമ്പ്രയിൽ നിന്നും 3.22 കോടി രൂപ പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. സ്വർണ വ്യാപാരിയായ ദീപക്, കൂടെയുണ്ടായിരുന്ന ആനന്ദ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. പേരാമ്പ്രയിലെ ചിരുതകുന്ന് ഭാഗത്തുള്ള സ്വർണ മൊത്തവ്യാപാരിയുടെ ഫ്ലാറ്റിൽ നടത്തിയ റെയ്ഡിലാണ് തുക പിടിച്ചെടുത്തത്. ഫ്ലാറ്റിൽ നിന്ന് ഹോണ്ട വെന്യൂ കാറും സംഘം പിടിച്ചെടുത്തിട്ടുണ്ട്. കാറിലെ രഹസ്യ അറയിൽ ഭൂരിഭാഗം പണവും സൂക്ഷിച്ചിരുന്നതായി കണ്ടെത്തി.
രഹസ്യ വിവരത്തെ തുടർന്ന് മഹാരാഷ്ട്രയിൽ നിന്നുള്ള ഡി.ആർ.ഐ. സംഘം താമരശ്ശേരി മുതൽ പ്രതികളുടെ വാഹനത്തെ പിൻതുടർന്ന് പേരാമ്പ്രയിലെ ഫ്ലാറ്റിൽ എത്തിച്ചേരുകയായിരുന്നു. ഡി.ആർ.ഐ. മഹാരാഷ്ട്ര ടീമിന്റെ നേതൃത്വത്തിൽ എറണാകുളം, കോഴിക്കോട് ഡി.ആർ.ഐ. സംഘങ്ങൾ ചേർന്ന് സംയുക്തമായാണ് ഈ റെയ്ഡ് നടത്തിയത്. ഇന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച റെയ്ഡ് രാത്രി 10.45ഓളം നീണ്ടു.
വർഷങ്ങൾക്ക് മുമ്പ് മഹാരാഷ്ട്രയിൽ നിന്ന് പേരാമ്പ്രയിൽ എത്തി സ്ഥിരതാമസമാക്കിയ പ്രതികൾ, പഴയ സ്വർണം വിലക്കെടുത്ത് പുതിയ ആഭരണങ്ങൾ നിർമ്മിച്ച് വിതരണം ചെയ്തുവരികയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രതികളെ കോഴിക്കോട്ടെ ഡി.ആർ.ഐ. യൂണിറ്റിലേക്ക് കൊണ്ട് പോയി.