മകളെ ശല്യം ചെയ്തെന്നാരോപിച്ച് യുവാവിനെ പിതാവ് കുത്തിക്കൊന്നു
ഇന്നലെ വൈകിട്ട് 6നു കൊല്ലം കുരീപ്പുഴ വെസ്റ്റ് ഇരട്ടക്കട വലിയക്കാവ് നഗറിലാണ് സംഭവം
കൊല്ലം∙ വാക്കേറ്റത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. കൊല്ലം ഇരവിപുരം നാൻസി വില്ലയിൽ ഷിജുവിന്റെ മകൻ അരുൺ കുമാർ (19) ആണ് മരിച്ചത്. ഇയാളെ കുത്തിയ ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി ശക്തികുളങ്ങര പൊലീസില്‍ കീഴടങ്ങി. വെള്ളിയാഴ്ച വൈകിട്ട് 6നു കൊല്ലം കുരീപ്പുഴ വെസ്റ്റ് ഇരട്ടക്കട വലിയക്കാവ് നഗറിലാണ് സംഭവം. ഇരവിപുരം സ്വദേശിയുടെ മകളെ അരുൺ ശല്യം ചെയ്തതായി ആരോപിച്ചുണ്ടായ വാക്കേറ്റവും സംഘർഷവുമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
കുറച്ചു ദിവസം മുൻപ് പെൺകുട്ടിയെ പിതാവ് ബന്ധുവിന്റെ വീട്ടിൽ ആക്കിയിരുന്നു. അരുൺ ഇവിടെ എത്തി പെൺകുട്ടിയെ കണ്ടെന്ന് ആരോപിച്ച് പെൺകുട്ടിയുടെ അച്ഛനും അരുണും തമ്മിൽ ഫോണിലൂടെ വാക്കേറ്റം ഉണ്ടായി. ഇതിന് പിന്നാലെ അരുൺ ഇത് ചോദ്യം ചെയ്യാനായി ഇരട്ടക്കടയിലെത്തി. പ്രശ്നം സംസാരിക്കുന്നതിനിടെ പെൺകുട്ടിയുടെ അച്ഛനും അരുണും തമ്മിൽ വാക്കേറ്റമുണ്ടായി. തുറന്ന് പിതാവ് കത്തിയെടുത്ത് യുവാവിനെ കുത്തുകയായിരുന്നു. സാരമായി പരുക്കേറ്റ അരുണിനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ ശക്തികുളങ്ങര പൊലീസ് കേസെടുത്തു.