പതിനൊന്നാം മണിക്കൂറിൽ ശാസ്ത്രോത്സവ മാന്വൽ മാറി; കുട്ടികളുടെ കഠിനാധ്വാനം വൃഥാവിലായി
കഴിഞ്ഞ വർഷം മുതൽ നിരന്തരമായി പരിശീലനം ചെയ്തു വന്ന കുട്ടികൾക്ക് വലിയ നഷ്ടമാണ് ഉണ്ടായത്
ബാലുശേരി: ഉപജില്ല ശാസ്ത്ര മേളകൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച മാന്യുവൽ പരിഷ്‌കരണ ഉത്തരവ് മാസങ്ങളായി പരിശീലനങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഇരുട്ടടിയായി. സംസ്ഥാനത്തെ മിക്ക സ്കൂളുകളിലും ഓണാവധിക്ക് മുൻപ് തന്നെ സ്‌കൂൾതല മത്സരങ്ങൾ പൂർത്തിയാക്കി സബ് ജില്ല മേളകൾക്ക് തയ്യാറായി നിൽക്കുകയായിരുന്നു കുട്ടികൾ. ശാസ്ത്രോത്സവത്തിലെ പ്രവൃത്തി പരിചയമേളയിലാണ് വൻ മാറ്റങ്ങൾ വന്നിരിക്കുന്നത്. ഈ അധ്യയന വർഷം വിദ്യാലയങ്ങൾ തുറന്ന് 4 മാസം പിന്നിടുമ്പോ ഴാണ് പുതിയ നിർദേശങ്ങളെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്.എൽ പി യു.പി.വിഭാഗത്തിൽ നേരത്തെ ഉണ്ടായിരുന്ന മൂന്ന് ഇനങ്ങൾ ഒഴിവാക്കിയപ്പോൾ മൂന്ന് ഇനങ്ങൾ പുതുതായി കൂട്ടിച്ചേർത്തു. എച്ച് എസ് എച്ച്എസ്എസ് വിഎച്ച്എസ്എസ് വിഭാഗങ്ങളിൽ 7 ഇനങ്ങളാണ് ഒഴിവാക്കിയത്. പകരം കുട്ടികൾക്ക് താരതമ്യേനെ പരിചയമില്ലാത്ത 8 ഇനങ്ങൾ പുതുതായി ഉൾപ്പെടുത്തി. പ്രൈമറി വിഭാഗത്തിൽ പനയോല കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, വോളിബോൾ നെറ്റ് നിർമ്മാണം, ചോക്ക് നിർമ്മാണം, എന്നിവയാണ് ഒഴിവാക്കിയത്. പകരം കൊണ്ടുവന്നത് ഒറിഗാമി, പോട്ടറി പെയിൻറിങ്, പോസ്റ്റർ ഡിസൈനിങ് എന്നിവയാണ്.
സെക്കൻഡറി തലത്തിൽ ചന്ദനത്തിരി നിർമ്മാണം, പ്ലാസ്റ്റർ ഓഫ് പാരീസ് നിർമ്മാണം, പനയോല ഉൽപ്പന്നങ്ങൾ, തഴയോല ഉത്പന്നങ്ങൾ, കുട നിർമ്മാണം, വോളിബോൾ നെറ്റ് നിർമ്മാണം, ചോക്ക് നിർമ്മാണം എന്നിവ ഒഴിവാക്കി. പകരം വിവിധ തരം ക്യാരി ബാഗുകളുടെ നിർമ്മാണം സൈബർ ഫാബ്രിക്കേഷൻ, നൂതനാശയ പ്രവർത്തന മോഡൽ, ലോഹത്തകിടിൽ ദിമാനരൂപ ചിത്രണം, പോസ്റ്റർ ഡിസൈനിങ്, കവുങ്ങിൻ പോള കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, ചൂരൽ ഉൽപ്പന്നങ്ങൾ എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയത്.
മാനുവൽ പരിഷ്ക്കരണത്തിലൂടെ പുതുതായി ഉൾപ്പെടുത്തിയ പലതിനും ദീർഘകാല പരിശീലനം അനിവാര്യമായിരിക്കെ ഇത് പ്രായോഗിക തലത്തിൽ എങ്ങനെ നടപ്പിലാക്കുമെന്ന ആശങ്കയുണ്ട്. അതുപോലെ ഒഴിവാക്കിയ ഇനങ്ങളിൽ കഴിഞ്ഞ വർഷം മുതൽ നിരന്തരമായി പരിശീലനം ചെയ്തുവന്ന കുട്ടികൾക്ക് വലിയ നഷ്ടമാണ് ഉണ്ടായത്.അക്കാദമിക വർഷം തുടങ്ങും മുമ്പ് തന്നെ ഒരു സൂചന നൽകിയിരുന്നുവെങ്കിൽ കുട്ടികൾക്ക് ഈ ഇനത്തിൽ വലിയ സാമ്പത്തിക നഷ്ടവും സമയ നഷ്ടവും വരില്ലായിരുന്നു. സർക്കാർ പ്രഖ്യാപിച്ച മാനുവൽ പരി ഷ്കരണ ഉത്തരവ് അടിയന്തിരമായി പിൻവലിച്ച് കുട്ടികളുടെയും അധ്യാപകരുടെയും ആശ ങ്കു അകറ്റണമെന്ന് അധ്യാപക സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്.