കൊയിലാണ്ടിയിലെ സിപിഎം നേതാവ് സത്യനെ വെട്ടിക്കൊന്ന കേസിലെ പ്രതിക്ക് ജാമ്യം
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി മൊഴി നൽകിയിരുന്നു
കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്റർ ലോക്കൽ സെക്രട്ടറി പി.വി സത്യനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിന് ജാമ്യം അനുവദിച്ചു. 2024 ഫെബ്രുവരി 22 ആയിരുന്നു കേസിന് ആസ്പ്‌പദമായ സംഭവം. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടയിൽ ക്ഷേത്രത്തിന് സമീപം ഇരിക്കുകയായിരുന്ന സത്യനാഥനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി അഭിലാഷ് മൊഴി നൽകിയിട്ടുണ്ട്. കൃത്യത്തിന് ശേഷം കഴകപുരയുടെ പിന്നിലൂടെ നടന്ന് ക്ഷേത്രത്തിന്റെ പിൻവശത്തെ മതിൽചാടി റോഡിലിറങ്ങിയ പ്രതി കത്തി അടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു. ശേഷം സ്റ്റീൽടെക് റോഡ് വഴി കൊയിലാണ്ടി യിലെത്തി രാത്രി 11 മണിക്ക് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ജാമ്യം ലഭിച്ചെങ്കിലും നിലവിൽ ജയിലിൽ തന്നെയാണ്. ജാമ്യനടപടി ക്രമങ്ങൾ പൂർത്തിയായി കഴിഞ്ഞതിന് ശേഷമാണ് പ്രതിയ്ക്ക് പുറത്തിറങ്ങാൻ കഴിയുക.