പേരാമ്പ്രയിൽ ഇറങ്ങിയ ആന പന്തിരിക്കര ഭാഗത്തേക്ക് നീങ്ങി
ആനയെ കാട്ടിലേക്ക് കയറ്റാൻ 9 മണിക്കൂർ നീണ്ട പരിശ്രമം
പേരാമ്പ്ര : ജനങ്ങളെ ഭീതിയിലാഴ്ത്തി പേരാമ്പ്രയിലെ ജനവാസ മേഖലയിൽ ഇന്ന് പുലർച്ചയിറങ്ങിയ ആനയെ വനപാലകരും പോലീസും നാട്ടുകാരും ചേർന്ന് പെരുവണ്ണാമുഴി ഭാഗത്തേക്ക് തിരിച്ചുവിട്ടു. രാവിലെ 5.30ന് പേരാമ്പ്ര പൈതോത്ത് ഭാഗത്ത് എത്തിയ ആന ഉച്ചവരെ പ്രദേശത്ത് തുടരുകയായിരുന്നു. വനപാലകരുടെ ശക്തമായ പരിശ്രമത്തിനൊടുവിൽ പുഴകടന്ന് ആന കാട്ടിലേക്ക് കയറുകയായിരുന്നു. ഇപ്പോൾ പന്തിരിക്കര ഭാഗത്താണ് ആനയുള്ളത്. 9 മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് വനപാലകരും നാട്ടുകാരും ചേർന്ന് ആനയെ കാട്ടിലേക്ക് തിരികെ കയറ്റിയത്.
ആന ഭീതിയിൽ പേരാമ്പ്ര മേഖലയിലെ ഓണാഘോഷം അവതാളത്തിലായി. വീട്ടുകാർ പുറത്തിറങ്ങരുതെന്ന് നിർദ്ദേശം വന്നതിനാലും അഭ്യൂഹങ്ങൾ പ്രചരിച്ചതിനാലും ആളുകൾക്ക് കൂടുതലായി പുറത്തേക്ക് പോകാൻ കഴിഞ്ഞില്ല. ഏതായാലും ഉച്ചയോടെ ആന പെരുമണ്ണാമൂഴി ഭാഗത്തേക്ക് നീങ്ങിയെന്നത് ജനങ്ങൾക്ക് ആശ്വാസം പകർന്നിരിക്കുകയാണ്.