കേന്ദ്രത്തിൽ നിന്ന് അധിക കടമെടുപ്പ് ; കേരളത്തിന്റെ ഇടക്കാല ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി
കേരളം ഉന്നയിച്ചത് ഭരണഘടനാ വിഷയമെന്ന് രണ്ടംഗ ബെഞ്ച് വിലയിരുത്തൽ.
ഡൽഹി: കേന്ദ്രത്തിൽ നിന്ന് അധിക കടമെടുപ്പിനായുള്ള കേരളത്തിന്റെ ഇടക്കാല ഹർജി ഭരണഘടനാ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ടു. കടമെടുപ്പ് പരിധിയില്‍ നിയമപരമായ റിവ്യൂ സാധ്യമാകുമോ എന്ന് ചീഫ് ജസ്റ്റിസ് പരിശോധിക്കും. കേരളം ഉന്നയിച്ചത് ഭരണഘടനാ വിഷയമെന്ന് രണ്ടംഗ ബെഞ്ച് വിലയിരുത്തൽ. കേരളത്തിന് ഇടക്കാലാശ്വാസം നല്‍കിയെന്നും 13608 കോടി രൂപ ലഭിച്ചെന്നും സുപ്രീം കോടതി പറഞ്ഞു. കടമെടുപ്പ് പരിധി വെട്ടിക്കുറിച്ചതിനെതിരെ കേരളം നൽകിയ പ്രധാന ഹർജി നിലവിൽ കോടതിയുടെ പരിഗണിനയിലാണ്.
ഓരോ സംസ്ഥാനത്തിനും എത്ര വരെ കടമെടുക്കാൻ കഴിയും എന്നത് സംബന്ധിച്ചതുൾപ്പടെയുള്ള പ്രധാന ഹർജിയാണ് ഭരണഘടനാ ബെഞ്ചിന് വിട്ടത്. ഭരണഘടനയുടെ 293ാം അനുഛേദപ്രകാരമാണ് പ്രധാനമായും ഒരു സംസ്ഥാനത്തിന് എത്ര വരെ കടമെടുക്കാമെന്ന് തീരുമാനിക്കുന്നത്. ഈ അനുഛേദം ഇതുവരെ കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല എന്ന് ഇന്ന് ഹർജി പരിഗണിച്ച രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു. കേരളത്തിന്റെ ഹർജിയുടെ അടിസ്ഥാനത്തിൽ ആറ് ചോദ്യങ്ങൾ ഉയർന്നുവരുന്നു എന്നാണ് കോടതി ഇന്ന് ചൂണ്ടിക്കാട്ടിയത്.
പുതിയ സാമ്പത്തിക വർഷം തുടങ്ങുന്ന ഇന്നേ ദിവസം കേരളത്തിന് ഏറെ നിർണായകമായിരുന്നു. അധിക കടമെടുപ്പിനായുള്ള കേരളത്തിന്റെ ഇടക്കാല ഹർജിയിൽ സുപ്രീംകോടതി ഇന്ന് രാവിലെ പത്തരയ്ക്കാണ് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവിട്ടത്. പതിനായിരം കോടി കൂടി അധികമായി കടമെടുക്കാൻ അനുവദിക്കണം എന്നതായിരുന്നു കേരളത്തിന്റെ ആവശ്യം.
ഹർജിയിൽ ഉന്നയിച്ച വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ കേന്ദ്രത്തിനോടും കേരളത്തിനോടും കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും ഇതിൽ ഫലമില്ലാതെ വന്നതോടെയാണ് കേസിൽ കോടതി വീണ്ടും വാദം കേട്ടത്. ഏഴ് വർഷം മുമ്പ് സംസ്ഥാന സർക്കാർ എടുത്ത അധിക കടത്തിന്റെ കണക്കുമായി ബജറ്റ് അവതരണത്തിന്റെ തലേ ദിവസം കേന്ദ്ര സർക്കാർ എത്തിയതിന് പിന്നിൽ വേറെ ലക്ഷ്യങ്ങൾ ഉണ്ടെന്നാണ് കേരളം വാദിച്ചത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് തെറ്റായ കണക്ക് സുപ്രീം കോടതിക്ക് കൈമാറിയ കേന്ദ്ര നടപടി ഞെട്ടിച്ചുവെന്നും കേരളം സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ 2023 -24 സാമ്പത്തിക വർഷത്തിൽ ജി എസ് ഡി പി യുടെ 4.25 ശതമാനം ഇത് വരെ കടം കേരളം എടുത്തിട്ടുണ്ട് എന്നും ഇനി 25000 കോടി കൂടി കടമെടുക്കാൻ അനുവദിച്ചാൽ അത് 7 ശതമാനം കഴിയുമെന്നുമാണ് കേന്ദ്രം വാദിച്ചത്. രൂക്ഷമായ വാദപ്രതിവാദങ്ങളാണ് കോടതിയിൽ ഹർജി സംബന്ധിച്ച് നടന്നത്. ഈ സാമ്പത്തികവർഷം അവസാനിക്കുന്നതിന് മുൻപ് ഇടക്കാല ഉത്തരവ് വേണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.