പത്മജ, ഇനി 'താമര'യേന്തും ; ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തി പത്മജ അംഗത്വം സ്വീകരിച്ചു.
പ്രകാശ് ജാവ്ദേക്കറുടെ വീട്ടിലെത്തി ചര്‍ച്ചകള്‍ നടത്തിയശേഷമാണ് പത്മജ പാർട്ടി ആസ്ഥാനത്തെത്തിയത്.

ഡൽഹി: ലീഡർ കെ കരുണാകരന്റെ മകൾ പത്മജ വേണു ഗോപാൽ ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പത്മജ അം ഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവ്ദേക്കറുടെ വീട്ടിലെത്തി ചര്‍ച്ചകള്‍ നടത്തിയശേഷമാണ് പത്മജ പാർട്ടി ആസ്ഥാനത്തെത്തിയത്. ഡൽഹിയിൽ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ന് തന്നെ ബിജെപി അംഗത്വമെടുക്കാൻ പത്മജ തീരുമാനിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ അടക്കമുള്ള നേതാക്കളുമായി ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. ഒഴിവുള്ള ഗവർണർ സ്ഥാനം ബിജെപി നേതൃത്വം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുണ്ട്.
ഇന്നലെ രാവിലെ മുതല്‍ തന്നെ പത്മജ ബിജെപിയിലേക്ക് പോകുന്നു എന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാല്‍ ഉച്ച കഴിഞ്ഞ് ഇത് നിഷേധിച്ച് പത്മജ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. വൈകിട്ടോടെ ആ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. അതിനിടയിലാണ് പത്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കുമെന്ന വാര്‍ത്ത പുറത്തുവന്നത്. ഭർത്താവ് വേണു ഗോപാലാണ് പത്മജ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്ക് ആദ്യം സ്ഥിരീകരണം നൽകിയത്. തൊട്ട് പിന്നാലെ വാർത്തയോട് പ്രതികരിച്ച പത്മജയും ബിജെപി പ്രവേശനം നിഷേധിച്ചിരുന്നില്ല.
കുറച്ചു കാലമായി കോണ്‍ഗ്രസ് നേതൃത്വവുമായി പത്മജ നല്ല ബന്ധത്തിലായിരുന്നില്ല. രാജ്യസഭാ സീറ്റില്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്നെങ്കിലും അത് ലീഗിന് നല്‍കാമെന്ന ധാരണ പത്മജയെ പ്രകോപിപ്പിച്ചു എന്നാണറിയുന്നത്. കരുണാകരന്‍ സ്മാരക മന്ദിരത്തിന്റെ നിര്‍മ്മാണം വൈകുന്നതും പ്രകോപനമായി. നേതൃത്വം തന്നെ തഴയുന്നു എന്ന ആക്ഷേപവും അവര്‍ ഉന്നയിക്കുന്നു. തൃശൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി എടുത്തില്ല എന്ന ആരോപണവും പത്മജ ഉന്നയിച്ചിരുന്നു. സഹോദരന്‍ കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ മത്സരരംഗത്ത് നില്‍ക്കുമ്പോള്‍ പത്മജയുടെ ഈ നീക്കം കോണ്‍ഗ്രസിന് തിരിച്ചടിയാകും.