ക്ലിഫ്ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച്നടത്തി; മുഖ്യമന്ത്രിയുടെ ബാനറുകൾ കീറി,
വൈസ് പ്രസിഡന്റ് അബിൻ വർക്കിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറിസ്റ്റിൽ പ്രതിഷേധിച്ച് ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.'കല്ലു വടിയും എറിഞ്ഞ് പൊലീസുകാരെ പ്രകൊപിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. പ്രതിഷേധക്കാര്‍ ബാരിക്കേഡിന് മുകളില്‍ തീപ്പന്തം സ്ഥാപിക്കുകയും മുഖ്യമന്ത്രിയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തു. സർക്കാർ ഫ്ലക്സ് ബോർഡുകളും ഡിവൈഎഫ്ഐ ബോർഡുകളും നശിപ്പിച്ചു.
സമരജ്വാല എന്ന പേരിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. രാജ്ഭവന് മുന്നിൽ നിന്നും തുടങ്ങി ക്ലിഫ് ഹൌസ് പരിസരത്തേക്കായിരുന്നു മാർച്ച്. ഇരുട്ടിന്റെ മറവിൽ തീവ്രവാദിയെ അറസ്റ്റ് ചെയ്യും പോലെ അറസ്റ്റ് ചെയ്യാനുള്ള എന്ത് സാഹചര്യമാണ് ഉണ്ടായതെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം ചോദിച്ചു. 'മുഖ്യമന്ത്രി മുദ്രവാക്യത്തെ പോലും ഭയക്കുന്ന ഭീരുവാണ്. മുഖ്യമന്ത്രി കേരളത്തെ കലാപകേന്ദ്രമാക്കി മാറ്റുന്നു. കെ സുരേന്ദ്രനെതിരെ ചെറുവിരൽ അനക്കാൻ മുഖ്യമന്ത്രിക്ക് ആർജവമുണ്ടോ ഇവിടെ ഇരട്ടനീതിയാണ് നടപ്പാക്കുന്നത്', വി ടി ബൽറാം പറഞ്ഞു.
സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ നാലാം പ്രതിയാണ് രാഹുല്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹര്‍ജി ജനുവരി 17ന് പരിഗണിക്കും. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയാണ് ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്. അനുമതിയില്ലാത്ത സമരം , പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വ്വഹണത്തില്‍ തടസം വരുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുളളത്. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (3) നേരത്തെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഈ മാസം 22വരെ രാഹുലിനെ റിമാന്‍ഡില്‍ വിടുകയും ചെയ്തു.