പത്മകുമാറിന്റെ കാര്യത്തിൽ കേരളാ പൊലീസിന് തെറ്റിയില്ല ; രേഖാചിത്രവും യഥാർത്ഥ രൂപവും ഒരുപോലെ
കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ പിടിയിലായ ചാത്തന്നൂർ സ്വദേശി പത്മകുമാറിന്റെ ഫോട്ടോ പുറത്തുവന്നതോടെ നാട്ടുകാർക്കും സമ്മതിക്കേണ്ടി വന്നു 'കേരള പോലീസ് പൊളിയാണ് '
തിരുവനന്തപുരം: കഷണ്ടിത്തല, കണ്ണാടി, കട്ടമീശ ഇങ്ങനെ തട്ടിക്കൊണ്ടുപോകൽ കേസിൽ ആറുവയസുകാരി നൽകിയ വിവരങ്ങളനുസരിച്ച് പൊലീസ് തയ്യാറാക്കിയ പ്രതികളുടെ രേഖാചിത്രത്തിന്റെ കാര്യത്തിൽ കേരളാ പൊലീസിന് തെറ്റിയില്ല. പലരും ഒരുപാട് വിമർശനങ്ങളും ട്രോളുകളും ഉയർത്തിയെങ്കിലും പിടിയിലായ ചാത്തന്നൂർ സ്വദേശി പത്മകുമാറിന്റെ ഫോട്ടോ പുറത്തുവന്നതോടെ എല്ലാർക്കും സമ്മതിക്കേണ്ടി വന്നു രേഖാചിത്രം പക്കാ.
അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് തമിഴ്നാട്ടിലെ തെങ്കാശി പുളിയറയിൽ നിന്ന് പത്മകുമാറും കുടുംബവും പൊലീസിന്റെ പിടിയിലാകുന്നത്. തുടക്കം മുതൽ തന്നെ, തട്ടിക്കൊണ്ടുപോകലിന് പിന്നിൽ ലക്ഷ്യം പണമല്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക ഇടപാടുകൾ എന്നതിലേക്ക് പൊലീസ് എത്തിയതും കുട്ടിയുടെ പിതാവ് റെജിയെ വിശദമായി ചോദ്യം ചെയ്തതും. എന്നാൽ, അത്തരമൊരു പ്രശ്നവും ഇല്ലെന്ന് വ്യക്തമാക്കിയ റെജി അന്വഷണം വെറുതെ തന്റെ നേരെ തിരിയ്ക്കുന്നു എന്നും കേന്ദ്ര ഏജൻസി അന്വേഷണം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ പത്മകുമാറിനെ അറിയില്ലെന്നും റെജി ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. പത്മകുമാറിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
മകളുടെ നഴ്സിംഗ് അഡ്മിഷനുമായി ബന്ധപ്പെട്ട് 5 ലക്ഷം നൽകിയെങ്കിലും ജോലി ലഭിച്ചില്ലെന്നും പണം തിരിച്ച് നൽകിയില്ല എന്നും പത്മകുമാർ പറഞ്ഞു. ഇതിന്റെ പ്രതികാരമായാണ് തട്ടിക്കൊണ്ട് പോകൽ. ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യം എന്നും മൊഴി നൽകി.
ഭാര്യ കവിത, മകൾ അനുപമ എന്നിവരാണ് പത്മകുമാറിനൊപ്പം പിടിയിലായത്. കുട്ടിയെ തട്ടികൊണ്ടുപോയ ദിവസം രാത്രി പ്രതികള്‍ കിഴക്കനേലയില്‍ ഓട്ടോയില്‍ എത്തിയിരുന്നു. ഓട്ടോ ഡ്രൈവറില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പത്മകുമാറിലേക്ക് എത്തിയത്.