കാസർകോട് നിന്ന് ബൈക്ക് മോഷ്ടിച്ച ഏക്കാട്ടൂർ സ്വദേശിയെ പിടികൂടി; കൂട്ടുപ്രതി നടുവണ്ണൂരിലെ തംബുരു അഭിൻ രാജ് രക്ഷപ്പെട്ടു
എ ഐ ക്യാമറ നൽകിയ റൂട്ട് മാപ്പ് ആണ് പ്രതിയെ പിടികൂടാൻ പോലീസിന് തുണയായത്
നടുവണ്ണൂർ: എ ഐ ക്യാമറയിൽ നിന്ന് ലഭിച്ച റൂട്ട് മാപ്പിന്റെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് നിന്ന് ബൈക്ക് മോഷ്ടിച്ച് കടന്നു കളഞ്ഞ യുവാക്കളിൽ ഒരാളെ പോലീസ് സാഹസികമായി പിടികൂടി. അരിക്കുളം ഏക്കാട്ടൂർ സ്വദേശിയായ പുനത്തിൽ മീത്തൽ അഭിനവ് (19) ആണ് പേരാമ്പ്ര പോലീസിന്റെ പിടിയിലായത് . പേരാമ്പ്ര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് അതിസാഹസികമായാണ് പ്രതിയെ പിടിച്ചത്. എന്നാൽ കൂട്ടു പ്രതി ബൈക്കുമായി മുങ്ങി സംഘത്തിലെ രണ്ടാമനായ നടുവണ്ണൂർ കോളനിയിലെ തമ്പുരു എന്ന് വിളിക്കുന്ന അഭിൻ രാജാണ് മുങ്ങിയത്.
കാസർകോട് ഹോസ്ദുർഗ് പോലീസിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി അഭിനവാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. കോയമ്പത്തൂരിൽ നിന്നും പ്രതി നാട്ടിലെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതി വീട്ടിൽ നിന്നും മാറിയിരുന്നു. പോലീസ് സ്ഥലത്തു നിന്ന് പോയ വിവരം മനസ്സിലാക്കി വീണ്ടും വീട്ടിലെത്തിയ അഭിനവിനെ സ്ഥലത്ത് മാറി നിന്നിരുന്ന സ്കോഡ് പിടിച്ചു വെക്കുകയായിരുന്നു.വിവിധ ജില്ലകളിൽ നിരവധി കേസുകളുള്ള മറ്റൊരു കൂട്ടാളിയെ പോലീസ് തിരക്കുകയാണെന്നും പിടിയിലായ പ്രതിയുടെ മറ്റു ജില്ലകളിലെ പങ്കിനെക്കുറിച്ച് അന്വേഷിക്കും എന്നും അതിനുശേഷം ഹോസ്ദുർഗ് പോലീസിന് കൈമാറും എന്നും പേരാമ്പ്ര ഡിവൈഎസ്പി കുഞ്ഞുമോൻകുട്ടി അറിയിച്ചു. മുനീർ ഇ കെ , വിനീഷ് ടി ഷാഫി സിഞ്ചുദാസ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്. ജൂൺ 27ന് നീലേശ്വരത്തെ പെൺ സുഹൃത്തിനെ കാണാനാണ് അബിൻ രാജും താനും എത്തിയതെന്നും നീലേശ്വരത്തുനിന്ന് രാത്രി കാഞ്ഞങ്ങാട്ടേക്ക് വരികയും ബൈക്ക് എടുത്ത് പോവുകയും ചെയ്തു എന്നുമാണ് അഭിനവ് പോലീസിന് നൽകിയ മൊഴി. ഇയാളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ചുമട്ടുതൊഴിലാളിയായ മടിക്കൈ ചെമ്പിലോട്ടു ഭാസ്കരന്റെ ബൈക്കാണ് മോഷ്ടിച്ചത്. ജൂൺ 27ന് പുതിയ കോട്ടയിലെ ഒരു കെട്ടിടത്തിലെ പാർക്കിംഗ് കേന്ദ്രത്തിൽ നിർത്തിയിട്ടതായിരുന്നു ബൈക്ക് . എറണാകുളത്തേക്ക് പോയി മൂന്നുദിവസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ബൈക്ക് കാണാനില്ലെന്നായിരുന്നു ഭാസ്കരന്റെ പരാതി. കഴിഞ്ഞ ദിവസം ക്യാമറ വഴി ഭാസ്ക്കരന് പിഴയടക്കാൻ നോട്ടീസ് കിട്ടിയപ്പോഴാണ് പ്രതികൾ കോഴിക്കോട് ഭാഗത്തേക്ക് പോയതായി സൂചന ലഭിച്ചത്. കാഞ്ഞങ്ങാട്, മാഹി, വടകര, കൊയിലാണ്ടി വഴി കോഴിക്കോട് വരെ രണ്ടുപേർ ഹെൽമെറ്റില്ലാതെ യാത്ര ചെയ്തപ്പോൾ ഒന്നിനു പുറകെ ഒന്നായി ഓരോയിടത്തെയും ക്യാമറകളിൽ ഇവരുടെ ചിത്രം പതിഞ്ഞു. പല സ്ഥലങ്ങളിൽ നിന്നായി 9500 രൂപയാണ് ഭാസ്കരൻ പിഴയായി വന്നത്