മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്; സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരായി
ഇന്ന് രാവിലെ ഇംഗ്ലീഷ് പള്ളി പരിസരത്ത് നിന്ന് ബി ജെ പി നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ പദയാത്രയായാണ് സുരേഷ് ഗോപി പൊലീസ് സ്റ്റേഷനിലെത്തിയത്.
കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടൻ സുരേഷ്ഗോപി കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്ന് രാവിലെ ഇംഗ്ലീഷ് പള്ളി പരിസരത്ത് നിന്ന് ബി ജെ പി നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ പദയാത്രയായാണ് സുരേഷ് ഗോപി പൊലീസ് സ്റ്റേഷനിലെത്തിയത്. പൊലീസ് സ്റ്റേഷന് മുന്നിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധ പദയാത്ര പൊലീസ് തടഞ്ഞു.
സുരേഷ് ഗോപിക്ക് ഐക്യദാർഢ്യവുമായി നൂറുക്കണക്കിന് പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം. ടി. രമേഷ്, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കൾ സുരേഷ് ഗോപിയെ അനുഗമിച്ചു.
കോഴിക്കോട് വെച്ച് മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടർന്നാണ് സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തത്. ഒക്ടോബർ 27ന് കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിലാണ് സംഭവം. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചോദിക്കുന്നതിനിടെ സുരേഷ് ഗോപി അനുവാദമില്ലാതെ മാധ്യമപ്രവർത്തകയുടെ ചുമലിൽ കൈവെക്കുകയായിരുന്നു. ആദ്യം മാധ്യമപ്രവർത്തക പിന്നിലേക്ക് മാറിയെങ്കിലും, സുരേഷ് ഗോപി വീണ്ടും ചുമലിൽ കൈവെച്ചു. ഇതോടെ മാധ്യമപ്രവർത്തക കൈ തട്ടിമാറ്റുകയായിരുന്നു.