കോഴിക്കോട് ജില്ലയിലെ സ്കൂളുകളിൽ തിങ്കളാഴ്ച മുതൽ അധ്യയനം തുടരും
കണ്ടെയിന്‍മെന്‍റ് സോണിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈന് ക്ലാസ് തുടരണം

കോഴിക്കോട്: നിപ ഭീഷണി ഒഴിഞ്ഞതോടെ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതല്‍ പതിവ് പോലെ പ്രവര്‍ത്തിക്കും. കണ്ടെയിന്‍മെന്‍റ് സോണിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈൻ ക്ലാസുകൾ തുടരണമെന്നും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രോട്ടോക്കോൾ പാലിക്കണമെന്നും
ജില്ല കളക്ടർ അറിയിച്ചു.
ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നുള്ള ജാഗ്രതയുടെ ഭാഗമായി സെപ്റ്റംബർ 18 മുതൽ അധ്യയനം ഓൺലൈൻ മോഡിലേക്ക് മാറ്റിയിരുന്നു. നിപ വൈറസ് വ്യാപനത്തിന്റെ ഭീഷണി കുറഞ്ഞു വരുന്നതായി റിപ്പോർട്ട് വന്ന സാഹചര്യത്തിലാണ് ജില്ലയിലെ കണ്ടൈൻമെന്റ് സോണുകളിൽ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും 25-09-2023 മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കണമെന്ന് കലക്ടർ അറിയിച്ചത്. വിദ്യാർത്ഥികൾ ഈ ദിവസം മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പതിവുപോലെ എത്തിച്ചേരേണ്ടതാണ്.
അതേസമയം, വിദ്യാർത്ഥികളും അധ്യാപകരും മറ്റു ജീവനക്കാരും മാസ്കും സാനിടൈസറും നിർബന്ധമായും ഉപയോഗിക്കണമെന്ന് കലക്ടർ നിർദേശം നൽകി. വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തിലും ക്ളാസ് റൂമുകളിലും സാനിറ്റൈസർ വെക്കേണ്ടതും എല്ലാവരും ഇത് ഉപയോഗിച്ച് കൈകൾ സാനിറ്റൈസ് ചെയ്യേണ്ടതുമാണ്. കണ്ടൈൻമെൻ്റ് സോണുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ, അവിടെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ അധ്യയനം ഓൺലൈൻ ആയി തന്നെ തുടരേണ്ടതാണ്.
സംസ്ഥാനത്ത് നിപയിൽ ഇന്നും ആശ്വാസം. പുതിയ പോസിറ്റീവ് കേസുകൾ റിപോർട്ട് ചെയ്തിട്ടില്ല. ഇന്നലെ രാത്രിയും ഇന്നുമായി വന്ന എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവായി. സമ്പര്‍ക്കപ്പട്ടികയിലുള്ള 915 പേരാണ് നിലവിൽ ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്.