നിപ വ്യാപനം; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു
തിങ്കളാഴ്ച മുതൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

കോഴിക്കോട്: നിപ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചു. അംഗൻവാടി, മദ്രസ, ട്യൂഷൻ സെൻ്റർ, കോച്ചിംഗ് സെൻ്റർ എന്നിവയ്കും അവധി ബാധകമാണ്. തിങ്കളാഴ്ച മുതൽ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകൾ മാറ്റമില്ലാതെ തുടരും.
ജില്ലാ ഭരണകൂടം നിപ പ്രതിരോധം ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. കോഴിക്കോട് കോർപറേഷനിലെ ഏഴു വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. നിപ ബാധിച്ച് നാല് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്.
ഇന്ന് കൂടുതൽ പോസിറ്റീവ് കേസുകൾ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു. പരിശോധനയ്ക്ക് അയച്ച പതിനൊന്ന് സാമ്പിളുകൾ കൂടി നെഗറ്റീവായി. നിലവിൽ രോഗികളുടെ നില തൃപ്തികരമാണ്. വെന്റിലേറ്ററിലുള്ള കുട്ടിയുടെ നിലയിൽ പുരോഗതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.