കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച കൂടി അവധി
ക്ലാസുകൾ ഓൺലൈനായി മാത്രം നടത്തിയാൽ മതിയെന്ന് നിർദ്ദേശം
കോഴിക്കോട്: നിപ ബാധയുടെ പശ്ചാത്തലത്തിൽ മുൻകരുതലെന്ന നിലയിൽ കോഴിക്കോട് ജില്ലയിൽ ഒരാഴ്ച കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ക്ലാസുകൾ ഓൺലൈനായി മാത്രം നടത്തിയാൽ മതിയെന്നാണ് നിർദ്ദേശം. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിർദേശം ബാധകമാണ്. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.
ഓഗസ്റ്റ് 30ന് മരിച്ച മരുതോങ്കര കള്ളാട് സ്വദേശിക്കും നിപ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇയാളിൽ നിന്നാണ് രോഗം പടർന്നത്. ഇയാളുടെ തൊണ്ടയിൽ നിന്നെടുത്ത സാമ്പിൾ ആശുപത്രിയിലുണ്ടായിരുന്നു. അതാണ് പരിശോധനയ്ക്കയച്ചത്. ഇതുവരെ സംസ്ഥാനത്ത് ആറ് പേരിലാണ് നിപ ബാധ സ്ഥിരീകരിച്ചത്. രണ്ട് പേരിൽ മരണശേഷമാണ് രോഗബാധ സ്ഥിരീകരിച്ചത്. നാല് പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
കോഴിക്കോട് കോർപ്പറേഷനിലെ ചെറുവണ്ണൂരിൽ നിപ പോസിറ്റീവായ വ്യക്തിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ ചെറുവണ്ണൂരിലുള്ള 39 വയസ്സുള്ളയാള്‍ക്കാണ് ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
ചെറുവണ്ണൂർ കണ്ടെയ്ൻ്റ്മെൻറ് സോണായി പ്രഖ്യാപിച്ചു. 1080 പേർ ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുണ്ട്. ഇവരിൽ 327 ആരോഗ്യ പ്രവർത്തകർ ഉണ്ട്. ഹൈറിസ്ക് കാറ്റഗറിയിലുള്ളത് 175 പേരാണ്. ഇവരിൽ 122 പേർ ആരോഗ്യ പ്രവർത്തകരാണ്. സമ്പർക്കപട്ടികയിൽ മലപ്പുറം ( 22) കണ്ണൂർ (3) വയനാട് (1) തൃശൂർ (3) സ്വദേശികളുമുണ്ട്. 10714 വീടുകളിൽ വിവരശേഖരണം നടത്തിയതായും വീണാ ജോർജ് അറിയിച്ചു.