സാങ്കേതിക തകരാർ; കരിപ്പൂരിൽ നിന്നും യാത്ര തിരിച്ച വിമാനം തിരുവനന്തപുരത്ത് തിരിച്ചിറക്കി
ദമ്മാമിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് തിരുവനന്തപുരത്തേക്ക് തിരിച്ചു വിട്ടത്
തിരുവന്തപുരം: സാങ്കേതിക തകരാർ കരിപ്പൂരിൽ നിന്നും യാത്ര തിരിച്ച വിമാനം തിരുവനന്തപുരം വിമാന താവളത്തിൽ തിരിച്ചിറക്കി. കോഴിക്കോട് നിന്ന് ദമ്മാമിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ എക്‌സ് 385 എന്ന വിമാനമാണ് തിരുവനന്തപുരത്ത് ഇറക്കിയത്. ഇന്ന് രാവിലെ 09:44 ന് കോഴിക്കോട് നിന്നും പറയുന്നയർന്ന വിമാനത്തിനാണ് തകരാറുണ്ടായത്. തുടർന്ന് ഉച്ചയ്ക്ക് 12:15 ഓടെ വിമാനം തിരിച്ച് ഇറക്കിയത്.
വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ സംശയിക്കുന്നതിനെ തുടര്‍ന്നാണ് വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിക്കുന്നത്. ടേക്ക് ഓഫിനിടെ വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ തട്ടിയതായാണ് സംശയിക്കുന്നത്.
വിഷയം ശ്രദ്ധയിൽപെട്ട ഉടൻ തന്നെ വിമാനം വഴിതിരിച്ചു വിട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിങ്ങിന് നിർദേശം നൽകുകയായിരുന്നു. എന്നാൽ, ഇറങ്ങുന്ന സമയത്ത് വിമാനത്തിൽ ആവശ്യമുള്ളതിലധികം ഇന്ധനം ഉള്ളത് അപകടത്തിന് കാരണമായേക്കാം എന്നതിനാൽ തന്നെ ഇന്ധനം തീരുന്ന മുറയ്ക്ക് ലാൻഡിംഗ് നടത്താനായിരുന്നു തീരുമാനം.
176 യാത്രക്കാരും ആറ് ജീവനക്കാരും ഉൾപ്പെടെ 182 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെ തിരികെ ദമ്മാമിൽ എത്തിക്കാനുള്ള നടപടികൾ അതോറിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നാണ് സൂചന.