കീഴൂരിൽ വയോധിക വീട്ടിൽ മരിച്ച നിലയിൽ
മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്ന് കണ്ടെത്തി
പയ്യോളി: കീഴൂരിൽ തനിച്ച് താമസിച്ചു വന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കര റോഡിൽ തെരു ഭഗവതി ക്ഷേത്രത്തിന് തെക്ക് അറയുള്ള കണ്ടി ശ്രീമതിയുടെ മൃതശരീരമാണ് കണ്ടെത്തിയത്. ഇവർ താമസിച്ച വീട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശ്രീമതിയെ രണ്ടാഴ്ചയോളമായി വീടിന് പുറത്ത് കണ്ടിരുന്നില്ലെന്ന് അയൽവാസികൾ പറഞ്ഞു. മക്കളുടെ വീട്ടിൽ പോയതാവാം എന്ന ധാരണയിൽ ഇവരാരും തന്നെ കൂടുതൽ അന്വേഷണങ്ങൾക്ക് മുതിർന്നില്ല. എന്നൽ കല്യാണം ക്ഷണിക്കാൻ വീട്ടിലെത്തിയ ബന്ധു അസ്വാഭാവികത തോന്നിയതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇലക്ട്രിസിറ്റി ബില്ലുകളും മറ്റും ഇവരുടെ വീടിൻ്റെ മുൻവശത്ത് കണ്ടിരുന്നു. തുടർന്ന് ജനലിലൂടെ അഴുകിയ ഗന്ധം പുറത്ത് വന്നതിനെ തുടർന്നാണ് അകത്ത് പരിശോധന നടത്തിയത്. വാതിൽ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു.
പരേതനായ ഗോപാലനാണ് ഭർത്താവ്. മക്കൾ: ഷാജി (കോഴിക്കോട്), റീന, മോളി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.