സംസ്ഥാനത്ത് മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
കേരളത്തിന് സമീപമുള്ള ചക്രവാതച്ചുഴിയാണ് മഴ കനക്കാൻ കാരണം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലയോര തീരദേശ മേഖലകളിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രത നിർദേശം നൽകി. മഴയ്ക്ക് സാധ്യതയുള്ള ജില്ലകളിൽ ഖനന പ്രവർത്തനങ്ങൾക്കും മലയോര തീരദേശ യാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് സമീപമുള്ള ചക്രവാതച്ചുഴിയാണ് മഴ കനക്കാൻ കാരണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.
കനത്ത മഴയില്‍ തെക്കന്‍ കേരളത്തില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. പത്തനംതിട്ടയില്‍ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. ചെറുതോടുകളും ഓടകളും കവിഞ്ഞ് പലയിടത്തും റോഡിലേക്ക് വെള്ളം കയറുകയും ചെയ്തു. പത്തനംതിട്ട, തിരുവല്ല, കോന്നി മേഖലകളിലാണ് ശക്തമായ മഴ പെയ്തത്. തിരുവനന്തപുരത്ത് പെയ്ത ശക്തമായ മഴയിൽ മുറിഞ്ഞപാലം കോസ്‌മോ ആശുപത്രിക്ക് സമീപം തോട് കരകവിഞ്ഞൊഴുകി നിരവധി വീടുകളില്‍ വെള്ളം കയറി. പൊന്‍മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. ഗൗരീശപട്ടം പാലം പൂര്‍ണമായും മുങ്ങി.
പത്തനംതിട്ട ജില്ലയിൽ മഴ കനത്ത സാഹചര്യത്തിൽ ശബരിമല തീർത്ഥാടകർക്കാവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർദേശം നൽകി. ദേവസ്വം സെക്രട്ടറി, പത്തനംതിട്ട ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരോട് കാര്യങ്ങൾ വിലയിരുത്താൻ മന്ത്രി നിർദേശിച്ചു.