മഴ മേഘങ്ങള്‍ ദുര്‍ബലമായി, കാലാവസ്ഥ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം
കേരളാ തീരത്ത് നിലവിൽ കാര്യമായ മഴ മേഘങ്ങളില്ലാത്തതിനാല്‍ തീവ്ര മഴ മുന്നറിയിപ്പ് പിൻവലിച്ചു
തിരുവനന്തപുരം. സംസ്ഥാനത്തെ കാലാവസ്ഥ മുന്നറിയിപ്പിൽ വീണ്ടും മാറ്റം വന്നു . കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് ഇന്ന് ഒരിടത്തും ഓറഞ്ച് അലർട്ടില്ല .കേരളത്തില്‍ ഇന്ന് മുതല്‍ ഒറ്റപ്പെട്ടതും അതി തീവ്രവുമായ മഴ പെയ്യുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് ഇന്ന് തീവ്രമഴയ്ക്കുള്ള സാധ്യതകുറഞ്ഞു.
സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട് . അതേസമയം നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കല്ലാർകുട്ടി , കക്കി , ലോവർ ഇടുക്കി , പെരിയാർ ,പെര , പൊന്മുടി,കുണ്ടള , ഷോളയാർ ,പീച്ചി ഡാമുകളിലാണ് നിലവിൽ റെഡ് അലർട്ട് നില നിൽക്കുന്നത്.
കോട്ടയം , പത്തനംതിട്ട , ഇടുക്കി ജില്ലകളില് വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിച്ചുണ്ട്. കേരളാ തീരത്ത് നിലവിൽ കാര്യമായ മഴ മേഘങ്ങളില്ലെന്നതിനാലാണ് തീവ്ര മഴ മുന്നറിയിപ്പ് പിൻവലിച്ചത് . കഴിഞ്ഞ ദിവസങ്ങളിലെ പ്രളയം കണക്കിലെടുത്ത് റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾ സർക്കാർ നടത്തിയിരുന്നു . നിലവിൽ തീവ്ര മഴ പ്രതീക്ഷിക്കുന്നില്ലെങ്കിലും , വൈകീട്ടോടെ മഴമേഘങ്ങൾ ശക്തമായേക്കുമെന്ന് കരുതപ്പെടുന്നു .മഴ കുറഞ്ഞതോടെ നദികളിൽ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്.
പെരിയാറിലടക്കം ജലനിരപ്പ് നിയന്ത്രണവിധേയമായിട്ടുണ്ട്. മലയോര പ്രദേശങ്ങളിൽ വൈകീട്ടും രാത്രിയും കൂടുതൽ മഴ പെയ്യാന്‍ സാധ്യതയുണ്ട് . തീര ദേശ മേഖലകളിലും ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പുണ്ട്. മറ്റന്നാൾ വരെ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുത്. ഇടി മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് ആളുകൾ വിട്ടു നിൽക്കണം .